Kerala
തൃശൂർ: ശബരിമല സ്വർണക്കൊള്ളയിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്.
ചോദ്യം ചെയ്യാൻ വിളിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുണ്ടാക്കിയ പണിയാണിത്. എസ്ഐടി വിളിപ്പിച്ചാൽ ഹാജരാകും. എന്നാൽ, മാധ്യമങ്ങൾ പറയുന്നതിന് അനുസരിച്ച് എസ്ഐടിക്കു മുന്നിൽ പോകുന്നത് ശരിയായ കാര്യമായി തോന്നുന്നില്ല. ഭയമില്ല. ഒന്നും മറച്ചുവയ്ക്കാനുമില്ലെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
സോണിയ ഗാന്ധിയെ കാണാൻ അനുമതി നേടിയിട്ടില്ല. അവിടെ പോയി എന്നതു യാഥാർഥ്യമാണ്. ഉണ്ണിക്കൃഷ്ണൻ പോറ്റി എന്റെ പാർലമെന്റ് നിയോജക മണ്ഡലത്തിലുള്ളയാളാണ്. അദ്ദേഹം ആവശ്യമുന്നയിച്ചപ്പോൾ കേൾക്കാൻ തയാറായി. അത് അദ്ദേഹം കള്ളനാണ് അറിഞ്ഞുകൊണ്ടല്ല. ശബരിമലയിൽ നടന്ന അന്നദാനവുമായി ബന്ധപ്പെട്ട് ക്ഷണിച്ചിരുന്നു. ഇനി പറയാനുള്ള കാര്യങ്ങൾ എസ്ഐടി വിളിപ്പിക്കുമ്പോൾ മാധ്യമങ്ങളെ അറിയിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സര്‍ക്കാര്‍ കുറ്റവാളികളെ ആരെയും സംരക്ഷിക്കില്ലെന്ന് മന്ത്രി പി. രാജീവ്. കേസിന്റെ എല്ലാ വശവും എസ്ഐടി പരിശോധിക്കട്ടെ.
അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടു പോകുന്നത്. എല്ലാവരുടെയും മൊഴി രേഖപ്പെടുത്തുന്നുണ്ട്. പ്രധാന പ്രതികള്‍ എസ്ഐടിയുടെ പിടിയിലായിട്ടുണ്ടല്ലോ.
ഇവര്‍ എന്നുമുതല്‍ ഇതു തുടങ്ങി, എവിടേക്ക് സ്വര്‍ണം കൊണ്ടുപോയി, പുരാവസ്തു വിദേശത്തേക്ക് കൊണ്ടുപോയതടക്കം എസ്ഐടി അന്വേഷിക്കട്ടെ-മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍. വിജയകുമാറിനെ റിമാൻഡു ചെയ്തു. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് അടുത്ത മാസം 12വരെ ഇയാളെ റിമാൻഡു ചെയ്തത്.
ബോർഡിന് നഷ്ടമുണ്ടാകും വിധം പ്രതികളെ സഹായിക്കാൻ രേഖകളിൽ കൃത്രിമം നടത്തി എന്നതക്കടമുള്ള കുറ്റമാണ് വിജയകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം വിജയകുമാർ സമർപ്പിച്ച ജാമ്യപേക്ഷ 31 ന് പരിഗണിക്കും.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളി കൊടുത്തുവിടാൻ തീരുമാനമെടുത്തതിൽ ബോർഡ് പ്രസിഡന്റായിരുന്ന പത്മകുമാറിനൊപ്പം വിജയകുമാറിനും പങ്കുണ്ടെന്ന് കണ്ടെത്തിയാണ് അറസ്റ്റ്. സെക്രട്ടറിയേറ്റിലെ സിപിഎം സംഘടനയുടെ പ്രസിഡന്റായിരുന്നു വിജയകുമാർ.
പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്ത് ചുമതലയിലുണ്ടായിരുന്ന അംഗങ്ങളാണ് എൻ.വിജയകുമാറും കെ.പി. ശങ്കര്‍ദാസും. എന്നാൽ ഇവരെ അറസ്റ്റ് ചെയ്യാത്തത് ഹൈക്കോടതി വിമർശിച്ചിരുന്നു.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. അയ്യപ്പ ഭക്തനായ താൻ സ്വർണമായും പണമായും ശബരിമലയിൽ സംഭാവന നൽകിയിട്ടുണ്ട്.
ഒരു കോടിയിലധികം രൂപ ഇങ്ങനെ നൽകി. പാളികൾ സ്വർണം പൂശിയശേഷവും അന്നദാനത്തിനും പണം നൽകി. സ്വർണമാലയും അയ്യപ്പന് സമർപ്പിച്ചു. ഇതിന് ശേഷം തന്റെ കൈയിൽ നിന്ന് 80 ലക്ഷം മൂല്യമുള്ള സ്വർണം എസ്ഐടി ഭീഷണിപ്പെടുത്തി വാങ്ങിയെന്നും ഗോവർധൻ ആരോപിച്ചു.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള തന്റെ ബന്ധം 2009 തുടങ്ങിയതാണ്. കന്നഡയും ഇംഗ്ലീഷും മാത്രം അറിയാമായിരുന്ന തനിക്ക് പടിപൂജ ബുക്ക് ചെയ്യാൻ പോറ്റി സഹായിച്ചതോടെയാണ് ഈ സൗഹൃദം തുടങ്ങിയത്. പോറ്റിയുടെ നിർദേശ പ്രകാരം ശബരിമല ശ്രീകോവിലിന്റെ വാതിൽ നിർമാണത്തിന് പണം മുടക്കിയത് താനാണെന്നും ഗോവർധന്റെ ജാമ്യാപേക്ഷയിൽ പറയുന്നു.
അതേസമയം സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയേയും ഗോവർദ്ധനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് എസ്ഐടി. രണ്ട് പേരെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകും.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി ഇന്ന് എസ്ഐടി രേഖപ്പെടുത്തില്ല. ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്നാണ് മൊഴി എടുക്കുന്നത് മാറ്റിയത്. ഇക്കാര്യം പ്രത്യേക അന്വേഷണസംഘം രമേശ് ചെന്നിത്തലയെ അറിയിച്ചു.
അറിയാവുന്ന കാര്യങ്ങളെല്ലാം പറയുമെന്ന് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. തനിക്ക് വിവരം നൽകിയ ആളെയും ചോദ്യം ചെയ്യട്ടെ എന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. രാവിലെ 11ന് മൊഴി കൊടുക്കുമെന്നും ചെന്നിത്തല അറിയിച്ചിരുന്നു.
കോടതിയിൽ രഹസ്യ മൊഴി നൽകാനും ഈ വ്യവസായി തയ്യാറാണ്. മുമ്പ് മറ്റു ചില വിഷയങ്ങളിൽ വ്യവസായി നൽകിയ വിവരങ്ങൾ സത്യമായിരുന്നു. സ്വർണം അന്താരാഷ്ട്ര മാർക്കറ്റിൽ അമൂല്യ പുരാവസ്തുവായി വിറ്റു എന്നാണ് വ്യവസായി തന്നോട് പറഞ്ഞതെന്നും രമേശ് ചെന്നിത്തല വെളിപ്പെടുത്തിയിരുന്നു.
അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് ബന്ധമുണ്ടെന്ന ചെന്നിത്തലയുടെ വെളിപ്പെടുത്തലിൽ അടിസ്ഥാനത്തിലാണ് മൊഴിയെടുപ്പ് നടക്കുക്കാനിരുന്നത്.
വിഷയവുമായി ബന്ധപ്പെട്ട മൊഴി നൽകാൻ തയ്യാറാണെന്ന് ചെന്നിത്തലയാണ് എസ്ഐടിയെ അറിയിച്ചത്.
ഇഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയാണ് മൊഴി നൽകുക എന്നും ചെന്നിത്തല അറിയിച്ചിരുന്നു. കേസിൽ നിലവിൽ അന്വേഷണം മന്ദഗതിയിൽ ആണെന്ന് യുഡിഎഫ് ആക്ഷേപം ഉന്നയിക്കുമ്പോഴാണ് രമേശ് ചെന്നിത്തല മൊഴി നൽകാൻ തയാറായത്.
Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ എട്ടിനു പരിഗണിക്കും.
ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി എസ്ഐടിയുടെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും ജാമ്യാപേക്ഷ പരിഗണിക്കുക എന്ന് വിജിലന്‍സ് കോടതി അറിയിച്ചു.
സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന് കൂട്ടുത്തരവാദിത്വം ഉണ്ടെന്നാണു പത്മകുമാര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയാണു "ചെമ്പ്' എന്നു രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥര്‍ "പിച്ചള' എന്നെഴുതിയപ്പോള്‍ താനാണ് ചെമ്പ് എന്നു മാറ്റിയത്.
പാളികള്‍ ചെമ്പ് ഉപയോഗിച്ച് നിര്‍മിച്ചതുകൊണ്ടാണ് അങ്ങനെ തിരുത്തിയത് എന്നും എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കേസില്‍ അറസ്റ്റിലായ എന്‍. വാസുവിന്റെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും.
Kerala
പത്തനംതിട്ട: ശബരിമല സ്വർണാപഹരണവുമായി ബന്ധപ്പെട്ട് സുപ്രധാനമായ ചില അറസ്റ്റുകൾ ഒഴിവാക്കാൻ എസ്ഐടിക്കുമേൽ സമ്മർദമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ ‘തദ്ദേശം 2025’ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പു ഘട്ടമായതിനാൽ അറസ്റ്റ് ഒഴിവാക്കാനാണ് നീക്കം. സമ്മർദമില്ലെങ്കിൽ ഇപ്പോൾ ഒരു വലിയ അറസ്റ്റ് ഉണ്ടാകുമായിരുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയെ അയച്ചയാളെ അറസ്റ്റ് ചെയ്യേണ്ട സമയമാണിത്. മുന്‍പ് എൻ. വാസുവിനെയും എ. പത്മകുമാറിനെയും അറസ്റ്റ് ചെയ്യാതിരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നും സർക്കാരിൽനിന്നും സമ്മർദമുണ്ടായി. എന്നാൽ ആ സമ്മർദത്തിന് എസ്ഐടി വഴങ്ങിയില്ല.
ഹൈക്കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ നടക്കുന്ന എസ്ഐടിയുടെ അന്വേഷണത്തിൽ വിശ്വാസമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ ശബരിമല സ്വർണക്കൊള്ള വളരെ ഗൗരവത്തോടെ ചർച്ച ചെയ്തു വരികയാണ്. അത് ഒഴിവാക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്.
ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നാണ് കടകംപള്ളി സുരേന്ദ്രൻ പറയുന്നത്. ഇവർ തമ്മിലുള്ള ബന്ധങ്ങളുടെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഏത് കോടീശ്വരനാണ് സ്വർണം വിറ്റതെന്നു ചോദിച്ചതിനാണ് കടകംപള്ളി രണ്ടുകോടിയുടെ മാനനഷ്ടക്കേസിന് നോട്ടീസ് അയച്ചത്. കോടതിയിൽ എത്തിയപ്പോൾ മാനം പത്തുലക്ഷമായി കുറഞ്ഞു. സ്വപ്ന സുരേഷ് മുന്‍പൊരു ആരോപണം ഉന്നയിച്ചപ്പോൾ പോലും വക്കീൽ നോട്ടീസ് അയയ്ക്കാത്തയാളാണ് തനിക്കെതിരേ കോടതിയിൽ പോയതെന്ന് സതീശൻ ചൂണ്ടിക്കാട്ടി.
രാഹുൽ വിഷയത്തിൽ അതിശക്തമായ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്.ഒരു കുറ്റത്തിന് രണ്ട് പ്രാവശ്യം ഒരാളെ ശിക്ഷിക്കാനാവില്ല. നിയമനടപടി എടുക്കേണ്ടത് പോലീസാണ്. തെറ്റുചെയ്ത ഒരാളെയും കോൺഗ്രസ് സംരക്ഷിക്കില്ല.
ബലാൽസംഗ കേസിൽ പ്രതിയായ ആളിനെതിരേ പോലും സിപിഎം നടപടി സ്വീകരിച്ചിട്ടില്ല. കുറ്റവാളികളെ സംരക്ഷിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന ും ഭർത്താവ് സച്ചിൻദേവ് എംഎൽഎയും കെഎസ്ആർടിസി ഡ്രൈവറുമായി സംഘർഷമുണ്ടാക്കിയ സംഭവം എല്ലാവരും കണ്ടതാണ്.
എന്നാൽ കുറ്റപത്രം നൽകിയപ്പോൾ അവർ രണ്ടുപേരും കുറ്റക്കാരല്ല. വാദി പ്രതിയായ അവസ്ഥയാണ്. ഇപ്പോൾ ഡ്രൈവറാണ് കേസിലെ പ്രതിയെന്നും സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: വ്യാജ പരാതിയുടെ പേരിൽ പേരൂർക്കട പോലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയെ അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്ന് ആരോപണമുയർന്ന ഇൻസ്പെകടറെയും ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തിൽ ഉൾപ്പെടുത്തി.
ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനെ പ്രത്യേക അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തിയത് വിവാദമായതോടെ ഇദ്ദേഹത്തെ പിൻവലിച്ചതായി ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, വിവാദ ഉദ്യോഗസ്ഥനെ പിൻവലിച്ചുകൊണ്ട് ഉത്തരവ് ഇറങ്ങിയിട്ടില്ല.
കഴിഞ്ഞ ദിവസം ശബരിമല പ്രത്യേക അന്വേഷണസംഘം വിപൂലീകരിക്കുന്നതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷ് വിവാദ ഉദ്യോഗസ്ഥനെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയത്.
മാലമോഷണം ആരോപിച്ച് വ്യാജ പരാതി നൽകിയ സംഭവത്തിൽ സ്ത്രീയെ മനുഷ്യത്വ രഹിതമായി പീഡിപ്പിച്ചതിൽ നിന്ന് എസ്എച്ച്ഒയ്ക്ക് ഒഴിഞ്ഞുനിൽക്കാൻ കഴിയില്ലെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച സംഘത്തിന്റെ റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ, എസ്എച്ച്ഒയ്ക്കെതിരേ സ്ഥലംമാറ്റം മാത്രമാണുണ്ടായത്. ഇതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെയും ഉൾപ്പെടുത്തി വിപുലീകരിച്ചത്.എന്നാൽ, എസ്പിമാരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നതെന്നും മറ്റുള്ള ഉദ്യോഗസ്ഥരെ സഹായത്തിനായാണ് നിയോഗിച്ചതെന്നുമാണ് എഡിജിപി പറയുന്നത്.
അതേസമയം, ശബരിമല സ്വർണക്കൊള്ളക്കേസിൽ കൂടുതൽ ഉന്നതരുടെ അറസ്റ്റുണ്ടാകുമെന്ന് പ്രത്യേക അന്വേഷണ സംഘം സൂചന നൽകി. ശ്രീകോവിലിലെ കട്ടിളയിൽനിന്ന് സ്വർണം കവർന്ന കേസിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെടക്കം ഉടൻ പിടിവീഴും. രണ്ട് മുൻ പ്രസിഡന്റുമാരും അന്വേഷണ പരിധിയിലുണ്ട്. ഇവരുടെ പങ്ക് കണ്ടെത്താൻ മുഖ്യപ്രതിയായ മുരാരി ബാബുവിനെ വിശദമായി ചോദ്യം ചെയ്യുകയാണ്. ദേവസ്വം കമ്മീഷണറായിരുന്ന എൻ.വാസുവിന്റെ നിർദേശ പ്രകാരമാണ് രേഖകളിൽ തിരിമറി നടത്തിയതെന്നാണ് പ്രതികളിൽ ചിലരുടെ മൊഴി.
അതിനിടെ, ശബരിമലയിലെ വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ടെന്ന് കാട്ടി 2019 സെപ്റ്റംബറിൽ തിരുവാഭരണം മുൻ കമ്മീഷണർ ആർ.ജി.രാധാകൃഷ്ണൻ നൽകിയ കത്ത് എസ്ഐടി പിടിച്ചെടുത്തു. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലെ സന്ദർശനത്തിനു ശേഷമാണ് രാധാകൃഷ്ണൻ ഈ കത്ത് നൽകിയത്. ഇത് ബോർഡ് പരിഗണിക്കാതിരുന്നത് സ്വർണക്കൊള്ളയ്ക്കു വഴിയൊരുക്കാനാണെന്നാണ് നിഗമനം.
Kerala
കൊച്ചി : അന്താരാഷ്ട്ര വിപണയില്‍ വലിയ മൂല്യമുള്ള ക്ഷേത്ര പൈതൃക വസ്തുക്കള്‍ തട്ടിയെടുക്കാനുള്ള ശ്രമമാണോ ശബരിമല സ്വര്‍ണക്കൊള്ളയിലും നടന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഹൈക്കോടതി.
അന്താരാഷ്ട്ര കലാസൃഷ്ടി മോഷണസംഘത്തിന്റെ മോഡസ് ഓപ്പറാൻഡി തന്നെയാണു ശബരിമല കൊള്ളയിലും കാണുന്നത്. അന്താരാഷ്ട്ര ക്ഷേത്രകലാ കൊള്ളക്കാരനായ സുഭാഷ് കപൂര്‍ പോലുള്ള കുപ്രസിദ്ധ വ്യക്തികളുടെ പ്രവര്‍ത്തനങ്ങളുമായി ഇതിനു സാമ്യമുണ്ട്.
മതപരമായ സംരക്ഷണം ചൂഷണം ചെയ്ത് പൈതൃകവസ്തുക്കള്‍ കൊള്ളയടിക്കുകയും കടത്തുകയും ചെയ്യുന്നവരുണ്ട്. ഈ സാഹചര്യത്തില്‍ 2018ന്റെ അവസാന പാദത്തിലും 2019 ന്റെ ആദ്യപാദത്തിലും ശ്രീകോവിലിലെ പ്രധാന വാതിലിന്റെ അറ്റകുറ്റപ്പണികള്‍ ഉണ്ണിക്കൃഷ്ണന് പോറ്റിക്കു കൈമാറുന്നതും അന്വേഷണത്തിന്റെ ഭാഗമാക്കണം.
വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ട ശേഷമാണ് ശ്രീകോവിലിലേക്കുള്ള പഴയ വാതിലുകള്‍ അഷ്ടാഭിഷേക കൗണ്ടറിനു സമീപം തുറന്നുകിടക്കുന്നതായി കണ്ടെത്തിയത്. പിന്നീടത് സ്ട്രോംഗ് റൂമിലേക്കു മാറ്റുകയായിരുന്നു. അഷ്ടാഭിഷേക കൗണ്ടറിനു സമീപം കണ്ടെത്തിയ വാതിൽപ്പാളികൾ യഥാര്‍ഥത്തില്‍ സ്വര്ണമാണോയെന്നു പരിശോധിക്കണം. യഥാര്‍ഥ ശ്രീകോവിലിന്റെ വാതിൽപാളികൾ പോറ്റിക്കും കൂട്ടാളികള്‍ക്കും കൈമാറിയിട്ടുണ്ടോയെന്നും കണ്ടെത്തേണ്ടതുണ്ട്.
ശ്രീകോവിലിലേക്കുള്ള വാതിലായി ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്നത് 2019 മാര്‍ച്ചില്‍ സന്നിധാനത്ത് ഉണ്ണിക്കൃഷ്ണന് പോറ്റി നിര്‍മിച്ച സ്വര്‍ണം പൂശിയ വാതിലാണെന്നു വ്യക്തമാണെന്നും കോടതി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ എക്സിക്യുട്ടീവ് ഓഫീസർ മുരാരി ബാബു റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് മുരാരി ബാബുവിനെ റാന്നി കോടതി റിമാന്‍ഡില്‍ വിട്ടിരിക്കുന്നത്.
നിലവിൽ സസ്പെൻഷനിലുള്ള മുരാരി ബാബുവിനെ പെരുന്നയിലെ വീട്ടിൽ നിന്ന് ഇന്നലെ രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. സ്വർണ്ണപ്പാളികൾ ചെമ്പാണെന്ന് വ്യാജരേഖ ഉണ്ടാക്കിയ ഗൂഢാലോചനയിലെ പ്രധാന കണ്ണിയാണ് മുരാരി ബാബു.
ശബരിമല സ്വർണക്കവർച്ചക്കേസിൽ കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെയാളും ആദ്യ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനുമാണ് മുരാരി ബാബു. പ്രത്യേക അന്വേഷണസംഘമാണ് മുരാരി ബാബുവിലെ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി 10 നു പെരുന്നയിലെ വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്ത മുരാരി ബാബുവിനെ ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിച്ച് ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ എസ്ഐടി അറസ്റ്റ് ചെയ്ത ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിലാണ്.
Kerala
ആലപ്പുഴ: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ടുള്ള ബിജെപി നേതാവ് എൻ ഹരിയുടെ പരാമർശത്തിൽ വക്കീൽ നോട്ടീസ് അയച്ച് കടകംപള്ളി സുരേന്ദ്രന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ബസന്ത് കുമാർ. സ്വർണക്കൊള്ള വിഷയത്തിൽ തന്റെ പേര് വലിച്ചിഴച്ചെന്ന് ബസന്ത് കുമാർ അയച്ച നോട്ടീസിൽ പറയുന്നു.
2019ലെ എല്ലാ കാര്യങ്ങളും ബസന്തിന് അറിയാമെന്ന് എൻ. ഹരി പറഞ്ഞിരുന്നു. എന്നാൽ പരാമർശം പിൻവലിക്കില്ലെന്നും നിയമപരമായി നേരിടുമെന്നും ഹരി പ്രതികരിച്ചു.
"ബസന്ത് കുമാർ വക്കീൽ നോട്ടീസ് അയച്ചിരുന്നു. താൻ ബസന്തിൻറെ പേരിൽ പരസ്യമായി ആരോപണം ഉന്നയിച്ചിരുന്നു. ശബരിമല ഭരിക്കുന്നത് കുറുവ സംഘമാണ്. നിയന്ത്രണം എകെജി സെന്ററിൽ നിന്നാണ്. ഭഗവാൻ ശ്രീകോവിലിൽ ഉണ്ടോ എന്ന് സംശയമുണ്ട്. മേൽശാന്തി അടക്കം സിഐടിയു യൂണിയനിൽ പെട്ടവരാണ്. ഭക്തരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ശ്രീകോവിൽ പരിശോധിക്കണം"-എൻ. ഹരി പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തു. കേസ് പ്രത്യേക സംഘത്തിന് കൈമാറും. ക്രൈംബ്രാഞ്ച് മേധാവി കൂടിയായ എച്ച്. വെങ്കിടേഷാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെയും മേധാവി.
സംസ്ഥാന അടിസ്ഥാനത്തിൽ അന്വേഷണ അധികാരമുള്ളതുകൊണ്ടാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ഉണ്ണികൃഷ്ണൺ പോറ്റിയും സഹായികളും ദേവസ്വം ഉദ്യോഗസ്ഥരും ഉൾപ്പടെ കേസിൽ പത്ത് പ്രതികളാണ് ഉള്ളത്.
കവർച്ച, വ്യാജരേഖ ചമക്കൽ, വിശ്വാസ വഞ്ചന, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.